Thursday, June 23, 2011

പവർ കട്ട് നല്ലതാണ് !!

ടൈറ്റിൽ കണ്ടിട്ടു കെ.എസ്.ഇ.ബി ഇറക്കിയ പുതിയ പരസ്യത്തിന്റെ ക്യാപ്ഷൻ ആണെന്നു വിചാരിക്കണ്ട.
ഹൊ സമാധാനമായി, ഞൻ വിചാരിച്ചു ഞങ്ങടെ ലാലേട്ടനെ കെ.എസ്.ഇ .ബി പരസ്യത്തിൽ നിന്നു മാറ്റിയെന്ന്.
“കറ നല്ലതാണു”.. ഡിറ്റർജന്റ് കമ്പനി ഇതു പറയുന്നതിനു പിന്നിലെ ലോജിക് നമുക്കു മനസിലാക്കാം, പക്ഷെ പവർ കട്ട് നല്ലതാണൊ?
കേരളത്തിൽ നിന്നു പവർ കട്ട് എന്ന മാറാവ്യാധിയെ തുടച്ചു മാറ്റിയിട്ടു വർഷങ്ങളായി. പിന്നെ ഇപ്പോൾ ഇതിനെന്തു പ്രസക്തി? മൂലമറ്റം പവർ പ്ലാന്റിലെ തീ പിടുത്തം മൂലം പവർ കട്ട്  വീണ്ടും ആനുകാലിക പ്രസക്തി നേടിയിരിക്കുകയാണ്.
ഓഫീസിൽ നിന്നു വന്നാൽ സർവൻ പിന്നെ കമ്പ്യുട്ടറിനു മുന്നിൽ ഇരിപ്പാണ്..ഓഫീസിലും സർവൻ
കമ്പ്യുട്ടറിനു മുന്നിൽ തന്നെ. ഓഫീസിനും വീടിനും ഇടക്കുള്ള യാത്രയിലോ മൊബൈൽ ചാറ്റിങ്ങും.. ഈ സോഷ്യൽ നെറ്റ് വർക്കുകളുടെ ചെറിയ പതിപ്പു മൊബൈലിലും ഉണ്ടല്ലൊ.. പിന്നെ ഒരു ഭംഗിക്ക് ചെവിയിൽ ഹെഡ്സെറ്റ് എന്ന കിടുതാപ്പും തിരുകും.പിന്നെ സ്വസ്ഥം. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് വെക്കണം , കാറിൽ സീറ്റ് ബെൽറ്റ്... ബസിലൊ? ബസിൽ യാത്ര ചെയ്യണേൽ ഹെഡ്സെറ്റ് മസ്റ്റാ.... (വരും കാലങ്ങളിൽ ഇതും ഒരു നിയമം ആക്കണേ.. ബസിൽ നടക്കുന്ന വിക്രിയകളിൽ നിന്നു ഒരു പരിധി വരെ മോചനം കിട്ടുമല്ലൊ.)
     ഇനി കാര്യത്തിലേക്ക് കടക്കാം. സർവന്റെ ഈ ശീലങ്ങൾ കാരണം വിഷമിക്കുന്നതു പാവം അമ്മയും അച്ചനുമാണ്.“ മകൻ വീട്ടിൽ ഉണ്ടെന്നു പോലും തോന്നാറില്ല , വന്നാൽ മുറിയിൽ കെറി ഒരെ ഇരിപ്പാണു . ഫെയ്സ് ബുക്കും , യുട്യൂബും, ബ്ളോഗും ഒക്കെയാണു അവന്റെ ലോകം. ശരീരം ഭൂമിയിലും മനസ്സ് ഓൺലൈനും അതാ അവന്റെ അവസ്ഥ. ” അമ്മ പരാതിപെട്ടി തുറന്നു. “ ഏതു നേരത്താണൊ കമ്പ്യുട്ടർ വാങ്ങാൻ തോന്നിയത്, അതെങ്ങനാ ഇപ്പൊ ഇതില്ലാതെ പഠിക്കാൻ പറ്റില്ലന്നു പറഞ്ഞാൽ ആരായലും വാങ്ങിക്കൊടുക്കും. ഹാ.. അന്നു ആ കാശിനു 3 പവന്റെ ഒരു മാല വാങ്ങായിരുന്നു. ഇളയ പുത്രന്റെ കാര്യം പിന്നെ പറയണ്ട, റ്റി.വി റിമോട്ട് കൈയിൽ കിട്ടിയാൽ പിന്നെ ഒന്നും വേണ്ട, 24 മണിക്കൂറും അതിനു മുന്നിൽ ഇരുന്നോളും. ഇരിക്കുന്നതു പോട്ടെ ഒന്നു പർചേസിങ്ങിനു കൂടെ കൂട്ടാൻ പറ്റുമൊ..അപ്പൊ തുടങ്ങും ബെൻ10 ന്റെ വാച്ച് , പോക്കിമൊന്റെ ബാഗ്... 

ഞാൻ ഈ പരാതികളൊക്കെ ആരൊടു പറയും. സമപ്രായക്കാരായ, എല്ലാ മാതാപിതാക്കളുടെയും അവസ്ഥ ഇതു തന്നെ. ”
അങ്ങനെ ഇരിക്കെയാണ് മൂലമറ്റം പവർ പ്ലാന്റിനു തീ പിടിച്ചതും, പവർ കട്ട് വീണ്ടും സജീവമായതും.പതിവുപൊലെ സർവൻ ഇന്നും ഓൺലൈൻ തന്നെയാണ്. സമയം ക്രിത്യം 7.30 ആയപ്പൊ ദേ വരുന്നു പവർ കട്ട് , ഫെയ്സ് ബുക്കിൽ നിന്നും സൈൻ ഔട്ട് ചെയ്യാൻ പൊലും സമയം കൊടുക്കാതെ യു.പി.എസ് ബീപ് ബീപ് അടിച്ചു നിന്നു. സർവനു ആകെ ഒരു മരവിപ്പു പൊലെ അവൻ അലമുറയിട്ടു കരയാൻ തുടങ്ങി...
അമ്മയും അച്ഛനും റൂമിലെക്കു ഒടിവന്നു. സർവൻ അപ്പൊൾ കട്ടിലിൽ മലർന്നു കിടന്നു കരയുകയാണു.“ സരമില്ല മോനേ.. ഭുമിയിലേക്ക് ആദ്യമായി വന്നപ്പോളും നീ ഇതു പോലെ കരഞ്ഞിരുന്നു....”
അങ്ങനെ വളരെ നാളുകൾക്കു ശേഷം അവർക്കു തങ്ങളുടെ മകനെ തിരിച്ചു കിട്ടി..അര മണിക്കുർ നേരത്തെക്കെങ്കിലും!!
സർവനെ പൊലെ മൌസ് പൊട്ടറ്റോകളായ സന്താനങ്ങളുള്ള മാതാപിതാക്കൾക്ക് ഈ പവർ കുട്ട് ഒരനുഗ്രഹമല്ലേ?..
അതെ കറ മാത്രമല്ല.. പവർ കട്ടും നല്ലതാണ്! 


Friday, June 17, 2011

പൂരപ്പറമ്പിലേക്ക്...


ഒരു നൂറ് കൂട്ടം പ്രശ്നങ്ങളാണ്.,
പണം എത്ര കിട്ടിയാലും തികയുന്നില്ല. പിന്നെ സമയം വളരെ നല്ലതായത് കൊണ്ട് തൊടുന്നതെല്ലാം പൊന്നായി മാറുന്ന അവസ്ഥയാണിപ്പോൾ. വീട്ടിൽ നിന്നും നടക്കാൻ തുടങ്ങിയിട്ട് കുറച്ചധികം സമയമായി. വള്ളം കാത്തു നിൽക്കുകയാണ്. അരയൻകാവ് – സ്രാങ്കുഴി തോട്ടിൽ എന്നാണാവോ ഒരു ബോട്ട് വരുന്നത്!!.. പണ്ട് കാലത്ത് ഇതൊരു റോഡ് ആയിരുന്നത്രെ..!!...എനിക്ക് കേട്ട് കേൾവി മാത്രമേ ഉള്ളൂ.

അവസാനം നീന്തി അരയൻകാവിൽ എത്തി. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇന്നു പൂരപ്പറമ്പിൽ പോയത്. ഗോപുരം കടന്നു അകത്തേക്ക് കടന്നപ്പോൾ ഒരു തണുത്ത കാറ്റ് വീശി. കെ എസ് ആർ ടി സി ബസ്സ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷനിലേക്ക് കടന്ന ഒരു പ്രതീതി. പൂരപ്പറമ്പിൽ വന്ന് പോകുന്നവരുടെ തലയെണ്ണാൻ മാത്രം ആൽത്തറയിൽ 50 കഴിഞ്ഞ യുവതലമുറ ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും. ഇന്നു പക്ഷേ എണ്ണം കുറവാണ്. ഉള്ളവർ ആഗോള ചർച്ചകളിൽ മുഴുകി ഇരിക്കുകയാണ്. കല്യാണ മണ്ഡപത്തിന്റെ വരാന്തയിൽ നിന്നും പുകച്ചുരുളുകൾ പൊങ്ങുന്നുണ്ട്. സാധാരണ ഈ പുകവണ്ടികൾ കാണപ്പെടുന്നത് സേവാസംഘം ഓഫീസിനു മുന്നിലും കല്യാണമണ്ഡപത്തിന്റെ വരാന്തയിലുമാണ്.

ഞാൻ പതിയെ ആദ്യം പറഞ്ഞ ‘സ്റ്റേഷനി‘ലേക്ക് നടന്നു. ഫുട്ബോൾ കളി ആവേശകരമായി നടക്കുന്നു. കളിക്കുന്നതിലും രസകരം കളി കാണുന്നതും കളിക്ക് ശേഷമുള്ള കത്തി വയ്ക്കലുമൊക്കെയാണ്. ഞാനും മുൻപ് കളിക്കുമായിരുന്നു. കളിച്ച് കളിച്ച് വീട്ടിൽ നിന്ന് ഇറക്കിവിടും എന്ന അവസ്ഥ വന്നപ്പോൾ നിർത്തി. നിർത്തിയതാണോ നിർത്തിപ്പിച്ചതാണോ എന്ന് ചോദിക്കരുത്. എന്തായാലും അതു കൊണ്ട് പല ഗുണങ്ങൾ ഉണ്ടായി. കുട്ടൻ ചേട്ടന്റെ കടയിലെ പറ്റുപടി നിർത്തി. തോമ്മാച്ചന്റെ ബേക്കറിയിൽ കേറാതായി. രാത്രി വീട്ടിൽ രണ്ട് കാലിൽ എത്താൻ തുടങ്ങിഅങ്ങനെ പല മാറ്റങ്ങൾ..!!!

ഇവിടെ എല്ലാവരും ഒരിക്കലെങ്കിലും ഇത്തരം മാറ്റങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും.
മാറ്റങ്ങൾ അനിവാര്യമാണ്. ചിലർ കല്യാണത്തിനു ശേഷം പൂരപ്പറമ്പ് വിടുന്നു. ചിലർ ജോലി കിട്ടിയതിനു ശേഷം..മറ്റ് ചിലർക്ക് ഇവിടം ഉപേക്ഷിക്കാനേ പറ്റില്ല.
നേരം ഇരുട്ടിത്തുടങ്ങി, അരയൻകാവിന്റെ ആത്മാവിനെ തൊഴുതു തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ മറ്റെല്ലാം മറന്നിരുന്നു

Monday, June 13, 2011

പ്രഭാതം

ആകാശത്തിന്റെ
വിതാനങ്ങളിലൂടെ പറന്നു പോകുന്നു,പക്ഷികള്‍.....
കാറ്റ്
ഓടി നടന്ന്
ഓരോ ഇലകളെയും ഉണര്‍ത്തുന്നു..........
മുറ്റത്ത്
ഇളംവെയില്‍ വീണുകിടക്കുന്നു।
ഓരോ പൂവും
വിടരാന്‍ തുടങ്ങുന്നുണ്ട്।
ശാന്തവും
സൌമ്യവും
തണുത്തതുമായ പ്രഭാതം।
കര്‍മങ്ങളുടെ
അഴിയാക്കുരുക്കുകളിലെക്ക്....
ഇവിടെ തുടങ്ങുന്നു....
ഒരു ദിവസം............

Sunday, June 12, 2011

മതേതരത്വം അരയന്‍കാവില്‍

നമ്മുടേത് ഒരു മതേതര രാജ്യമാണല്ലോ. നാനാജാതി മതസ്ഥർ ഇന്ത്യ എന്ന ഒറ്റ വികാരത്തിൻ കീഴിൽ ഒന്നിക്കുന്നു.
ആനുകാലിക സംഭവങ്ങൾ ഈ വസ്‌തുത ശരി വയ്ക്കുന്നതല്ലെങ്കിലും ഞങ്ങളുടെ നാടായ അരയൻകാവിൽ ഇത് നൂറു ശതമാനം ശരിയാണ്‌. അരയൻകാവ് മതേതരത്വത്തിന്റെ ഉത്തമോദാഹരണമാണ്‌.
Gene malfunctioning-ലൂടെ വർഗീയതയുടെ വേരുകൾ കുട്ടികളിലേക്കും പകരുന്നുവെന്ന് ശാസ്ത്രം പോലും കണ്ടെത്തിയ ഈ നൂറ്റാണ്ടിൽ അരയൻകാവിന്റെ പുതുതലമുറ  ഇതിനെയെല്ലാം തകർത്തെറിയുകയാണ്‌.
അന്യ മതസ്ഥരോടൊപ്പം ഒളിച്ചോടി പോകുന്ന മക്കളെ കണ്ട് അന്തം വിടുകയാണ്‌ ഇന്നാട്ടുകാർ. പകലന്തിയോളം പണിയെടുത്ത് കിട്ടുന്ന വരുമാനം മക്കളിൽ മാത്രം ഇന്‍വെസ്റ്റ്‌ ചെയ്യുന്ന മണ്ടന്മാരായ മാതാപിതാക്കളേ...
വൻ തുക മുടക്കി കുട്ടികളെ പഠിക്കുവാൻ അയക്കുന്നു. കൂടെ വീട്ടിലേക്ക് വിളിക്കാൻ വേണ്ടി ഒരു ഒരു മൊബൈൽ ഫോണും.
പിന്നെ കുട്ടി ഒളിച്ചോടി കഴിഞ്ഞാണ്‌ വീട്ടുകാർ അറിയുന്നത് തന്നെ. ഭർത്താവിന്റെ കയ്യും പിടിച്ച് വഴിയേ പോകുന്ന മക്കളെ നോക്കി ഇളിഭ്യരായിരിക്കുന്ന പലരും ഇവിടെയുണ്ട്.
മാതാപിതാക്കളുടെ അവസ്ഥ പരിതാപകരമാണെങ്കിലും കുട്ടികളുടെ ഈ പുരോഗമന ചിന്താഗതിയെ ഞാൻ അഭിനന്ദിക്കുന്നു.


നേരം പോയതറിഞ്ഞില്ല. ഞാൻ എഴുത്ത് നിർത്തുകയാണ്‌..
ബാഗിൽ ഡ്രസ്സ് അടുക്കിവക്കണം...അപ്പന്റെ പഴ്സിൽ നിന്നും രൂപ അടിച്ചു മാറ്റണം...
ഇപ്പോൾ സമയം 8.30 ..9.30നുള്ള കോട്ടയം ഫാസ്റ്റിൽ അവൾ വരും....
ശേഷം തിരശീലയിൽ.......